Thursday 23 July 2020

സഞ്ചരിക്കാം ഈ കർക്കടകം പുനരുജ്ജീവനത്തിന്റെ പാതയിലൂടെ...

2020 ആരംഭിച്ചതു മുതൽ ഇന്നോളം നാം കോവിഡ്-19 എന്ന മഹാമാരിയുടെ ഭീഷണിയിൻ കീഴിലാണ് ഓരോ ദിവസവും തള്ളി നീക്കുന്നത്. ചൈനയിലെ വുഹാൻ പട്ടണത്തിലെ ഒരു മത്സ്യ-മാംസ ചന്തയിൽ നിന്ന് ഉത്ഭവിച്ചു എന്ന് കരുതപ്പെടുന്ന ഈ മഹാമാരി ലോകം മൊത്തം രോഗത്തിന്റെയും മരണത്തിന്റെയും കറുത്ത നിഴൽ വീഴ്ത്തി ലോകജനതയെ ഭയത്തിന്റെ മുൾമുനയിന്മേൽ നിർത്തിയിരിക്കുകയാണ്. ഈ ഘട്ടത്തിൽ നമുക്ക് വേണ്ടത് അതിജീവന മാർഗ്ഗമാണ്. ഈ ഘട്ടത്തിൽ നമുക്ക് വേണ്ടത് അതിജീവന മാർഗ്ഗമാണ്. ഈ ഘട്ടത്തിലാണ് നാം അവസാന മലയാള മാസമായ കർക്കടകത്തിലേക്ക് കടന്നിരിക്കുന്നത്. രോഗമുക്തിയുടെയും പുനഃരുജ്ജീവനത്തിന്റെയും പുണ്യമാസത്തിലേക്ക്. 


കർക്കടകം എന്ന അവസാന മലയാളമാസത്തെ പലരും കർക്കിടകം എന്നാണ് തെറ്റി അഭിസംബോധന ചെയ്യാറ്. ഈ മലയാള മാസത്തിന് മലയാളിയെ സംബന്ധിച്ചിടത്തോളം ഒട്ടേറെ പ്രത്യേകതകളുണ്ട്. ആദ്യമായി, ഇത് വർഷകാലമാണ്. മഴയിൽ കുളിച്ച് നിൽക്കുന്ന കർക്കടകത്തിൽ പണിയ്ക്കു പോകാൻ സാധിക്കാത്തതു കൊണ്ട് ഇത് പഞ്ഞമാസമായും അറിയപ്പെടുന്നു. വർഷകാലത്തിൽ പൊതുവേ നിഷ്‌ക്രിയത്വവും അസ്വസ്ഥതയും നിലനിൽക്കുന്നു എന്നതിനാൽ നമ്മുടെ പൂർവ്വികന്മാർ അതിൽ നിന്നൊരു മോചനത്തിനായി നൽകിയ ഉപായമാണ് ഒരു മാസം നീണ്ടു നിൽക്കുന്ന രാമായണ പാരായണം. ഇത് കേരളത്തിൽ കർക്കടകത്തെ രാമായണ മാസമാക്കുന്നു. കർക്കടകം പിറക്കുന്നതോടെ ഹിന്ദു ഭവനങ്ങളിലും ക്ഷേത്രങ്ങളിലും രാമായണ പാരായണം ആരംഭിക്കുന്നു. മറ്റൊരു പ്രത്യേകതയാണ്, കർക്കടക മാസത്തിലെ ആയുർവ്വേദ ചികിത്സ. കേരളത്തിലെ കർക്കടത്തെ ക്കുറിച്ചുള്ള ചർച്ച പൂർണ്ണമാകണമെങ്കിൽ ആയുർവേദത്തെക്കുറിച്ചുള്ള വ്യാഖ്യാനം ഒഴിച്ചുകൂടാനാവാത്തതാണ്. കേരളത്തിലെ കർക്കടക മാസ ചികിത്സ ലോകപ്രശസ്തവുമാണ്. 

ശരീരത്തിനെയും ആത്മാവിനെയും മുക്തിയിലേക്ക് നയിക്കുന്ന ആയുർവേദം

കലണ്ടറിലെ ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ രേഖപ്പെടുത്തുന്ന കർക്കടകമാസം കേരളീയർക്ക് പുനഃരുജ്ജീവനത്തിന്റെ നാളുകൾ കൂടിയാണ്. ഒട്ടേറെ രോഗസാധ്യതകളുള്ള വർഷകാലത്ത് ശരീരത്തിനും മനസ്സിനും കുളുർമ്മയും ആശ്വാസവും ആയുർവ്വേദ ചികിത്സ പ്രദാനം ചെയ്യുന്നു. വർഷകാലത്തെ തണുത്ത കാലാവസ്ഥയിൽ ശരീരത്ത് അടിഞ്ഞു കൂടുന്ന വിഷലിപ്തങ്ങൾ, ശരീരത്തിലെ സ്വാഭാവിക ദോഷങ്ങളായ വാതത്തിനും പിത്തത്തിനും കഫത്തിനും ദോഷകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു. ഇതിൽ നിന്നും വർഷകാലത്തിലും ശരീരത്തെ ആക്രമിക്കാവുന്ന മറ്റ് അസുഖങ്ങളിൽ നിന്നുമുള്ള മോചനവും പ്രതിരോധവുമാണ് കർക്കടകത്തിലെ ആയുർവ്വേദ ചികിത്സയിലൂടെ പ്രാഥമികമായി ഉദ്ദേശിക്കുന്നത്. 

മുൻപ് പറഞ്ഞതു പോലെ വാത-പിത്ത-കഫ ദോഷങ്ങളെ സന്തുലമാക്കുന്നതിലൂടെ രോഗമുക്തിയും രോഗ പ്രതിരോധ ശേഷിയും പ്രദാനം ചെയ്യുകയാണ് കർക്കടക മാസ ചികിത്സയുടെ ലക്ഷ്യം. ഇത് ഋതുചര്യ ചികിത്സ എന്നാണ് അറിയപ്പെടുന്നത്. ഒരു ഋതുവെന്നാൽ രണ്ടുമാസമാണ് അത്തരതത്തിൽ ആറു ഋതുക്കളാണ് ഒരു വർഷത്തിൽ ഉണ്ടാവുക. ശിശിരം, വസന്തം, ഗ്രീഷ്മം, വർഷം, ശരത്, ഹേമന്തം തുടങ്ങിയവയാണ് ആ ഋതുക്കൾ. കാലാവസ്ഥയിലുണ്ടാകുന്ന ഈ മാറ്റങ്ങൾക്ക്‌നുസൃതമായി മനുഷ്യശരീരത്തിലും മാറ്റങ്ങളും ദോഷങ്ങളും ഉണ്ടാവുക സ്വാഭാവിക പ്രതിഭാസമാണ്. ഇവയിൽ നിന്നുള്ള മുക്തിയും പ്രതിരോധവുമാണ് ഋതുചര്യയിലൂടെ നമ്മുടെ ആയുർവ്വേദ ആചാര്യന്മാർ ലക്ഷ്യം വെയ്ക്കുന്നത്. ഇവ കർക്കടക മാസത്തെ മാത്രം ലക്ഷ്യം വെച്ച് ചിട്ടപ്പെടുത്തിയിരിക്കുന്നവ അല്ലങ്കിലും കർക്കടക മാസത്തിൽ ഋതുചര്യ പാലനത്തിനാണ് പ്രാധാന്യം നൽകുന്നത്.


മഴക്കാലത്ത് ഏറ്റവും സാധാരണയായി കണ്ടുവരുന്ന ഒരു അസുഖമാണ് വാതം. പലതരം വാതദോഷങ്ങളുണ്ടെങ്കിലും ഓസ്റ്റിയോ ആർത്രൈറ്റിസ് അഥവാ മുട്ടിനും ഇടുപ്പിനും വരുന്ന തേയ്മാനമാണ് പലരെയും ബുദ്ധിമുട്ടിലാക്കുന്നത്. ഇവയിൽ നിന്ന് കരകയറാൻ ആയുർവ്വേദത്തിൽ പലതരം തൈലങ്ങൾ മാർഗ്ഗമുള്ള ഫലപ്രദമായ ചികിത്സകൾ ലഭ്യമാണ്.

കർക്കടകമാസ ചികിത്സയിൽ ഒഴിച്ചു കൂടാനാവാത്ത മറ്റൊരു കൂട്ടമാണ് ഔഷധ കഞ്ഞി അഥവാ കർക്കടക കഞ്ഞി. ശരീരത്തിന്റെ പുനഃരുജ്ജീവനത്തെ ലക്ഷ്യമാക്കി ചിട്ടപ്പെടുത്തിയിരിക്കുന്ന ആയുർവ്വേദ ഭക്ഷണമാണിത്. നവര അരിയിൽ ജീരകം, മല്ലി, കുരുമുളക്, ബാബ്ച്ചി, പെരുംജീരകം, ഉലുവ, കടുക്, ഉണങ്ങിയ ഇഞ്ചി, ചീര വിത്ത്, അയമോദകം, ഗ്രാമ്പൂ, ബൃഹതി വേരുകൾ, ജാതിക്ക, മഞ്ഞൾ തുടങ്ങിയവ ചേർത്ത് പാകം ചെയ്തതിന് ശേഷം തേങ്ങാപ്പാൽ, ഉള്ളി, നെയ്യ് എന്നിവയിൽ വഴറ്റി എടുത്താണ് ഈ ഔഷധക്കഞ്ഞി തയ്യാറാക്കുന്നത്‌.


Blog Reviewed By: Dr Kiran B Nair
Visit @ vaidyahealthcare.com
Mail us: vaidyahealthcarekerala@gmail.com
Book an appointment:
vaidyahealthcare.com/book-appointment.html

1 comment: